Friday, November 14, 2008

എന്റെ ആദ്യത്തെ മോഷണം‌

‘ആദ്യത്തെ മോഷണ‘ മെന്നു പറയുമ്പോള്‍‌ തന്നെ പിന്നെയും‌ പല തവണ മോഷ്‌ടിച്ചിട്ടുണ്ടാകുമെന്നൊരു വ്യംഗ്യാര്‍‌ഥം തോന്നുന്നുവെങ്കില്‍‌ അതു ശരിയാണെന്നു പറഞ്ഞുകൊണ്ട്‌ ഞാന്‍‌ ഒരു അനുഭവം‌ ഇവിടെഴുതുന്നു.

എന്റെ അമ്മ വലിയ ഒരു ‍‌വീട്ടിലെ വേലക്കാരിയായിരുന്നു എന്നു മുന്‍‌പോസ്റ്റില്‍‌ എഴുതിയിരുന്നുവല്ലോ. ആ വീട്ടുകാരുടെ ഔദാര്യം‌ കൊണ്ട്‌ അവരുടെ വസ്തുവിന്റെ വടക്കേയറ്റത്തു വീടുവെച്ചു താമസിക്കുന്നവര്‍‌. പുലര്‍‌ച്ചെ മുറ്റമടിക്കുന്നതു മുതല്‍‌ വൈകുന്നേരം‌ മുറ്റമടിച്ചു വിളക്കുവെക്കുന്നതുവരെ ആ വലിയ വീട്ടിലെ ജോലികളെടുക്കുന്നതിനിടയില്‍‌ വടക്കേയറ്റത്തുള്ള ഓലപ്പുരയിലേക്കോടി വന്നു മക്കളെ ഊട്ടിയും‌ (പലപ്പോഴും ഊട്ടാതെയും)സ്‌ക്കൂളിലയച്ചും‌ അടിതന്നും‌, പ്രാകിയും‌, നെഞ്ചോടുചേര്‍‌ത്തും‌,ഉപദേശിച്ചും ഒക്കെ വളര്‍‌ത്തിയിരുന്നു എന്റെ അമ്മ.

അമ്മ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടികള്‍‌ക്ക്‌ സ്‌കൂളിലേക്കു കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം‌ പൊതിഞ്ഞുകെട്ടുമ്പോള്‍‌ തന്റെ കുഞ്ഞുങ്ങള്‍‌ക്ക്‌ രാവിലെ എന്തുകൊടുക്കുമെന്നു വിചാരിച്ചു നെഞ്ചുരുക്കുമായിരുന്നു അമ്മ. പലപ്പോഴും‌ ആ വീട്ടില്‍‌ നിന്നു് തലേ ദിവസത്തെ പഴങ്കഞ്ഞിയുമായി ഓടിവന്നു, വഴക്കു പറഞ്ഞു ധൃതിയില്‍‌ കഴിപ്പിച്ചാണ് അമ്മ എന്നെ സ്‌കൂളിലേക്കയച്ചിരുന്നത്. ആ വലിയവീട്ടിലെ കുട്ടികള്‍‌ ഇട്ടു പഴകിയ, ബട്ടണ്‍‌സുകളില്ലാത്തതോ അടിഭാഗം‌ പിഞ്ഞിയതോ ആയ ഉടുപ്പുകളും‌ നിക്കറുകളും‌‌ എനിക്കെന്നും‌ പുതിയതായിരുന്നു.

ഒരു ദിവസം‌ വൈകിട്ടു സ്‌കൂളില്‍‌ നിന്നും‌ വേദനയോടെയാണു ഞാന്‍‌ മടങ്ങിയത്. അതിനും‌ കാരണം‌ ഒരു രചനബുക്ക്‌. എന്റെ മുന്നത്തെ ഒരു പോസ്റ്റില്‍‌ ഒരു രചനബുക്കിന്റെ കാര്യം‌ എഴുതിയിരുന്നു. എന്തുകൊണ്ടോ ഈ ‘രചനബുക്ക്‌‘ എല്ലാ വര്‍‌ഷവും‌ ഒരു വില്ലനെപ്പോലെ എന്റെ സ്‌കൂള്‍ ജീവിതത്തില്‍‌ കൂടെയുണ്ടായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്‌ ഇത്തരമൊരു ബുക്കുണ്ടോ എന്നറിയില്ല. 120 പേജെങ്കിലും ഉള്ളതും‌ ബ്രൌണ്‍ പേപ്പറിട്ടു പൊതിഞ്ഞതുമായിക്കണം രചനബുക്ക്‌. ഒരിക്കലും‌ ഈ ബുക്ക്‌ സമയത്തു വാങ്ങാന്‍ എനിക്കായിട്ടില്ല. അതിന്റെ പേരില്‍‌ ക്ലാസിന്റെ പിന്‍‌ബഞ്ചില്‍‌ കയറിനിന്നിട്ടുള്ളതിന്റെ വേദനിപ്പിക്കുന്ന ഓര്‍‌മ്മകള്‍ ഒരു കുഞ്ഞുമനസ്സിന്റെ വിങ്ങലായി അവിടെക്കിടക്കട്ടെ.

‘രചനബുക്കു വാങ്ങാതെ നാളെ ക്ലാസ്സില്‍‌ കയറേണ്ട‘ എന്ന അന്ത്യശാസനം‌ തന്നിട്ടാണ് അന്ന്‌ രാധാമണി ടീച്ചര്‍‌ പോയത്. ബുക്കില്ലാത്തതിന്റെ പേരില്‍‌ ടീച്ചറിന്റെ ക്ലാസ്സു മൊത്തം‌ അന്നു ഞാന്‍‌ പിന്‍ബഞ്ചില്‍‌ നിന്നിരുന്നു. ഒന്നര രൂപ കൊടുത്താല്‍‌ ഒരു രചനബുക്ക്‌ കിട്ടുമെന്നിരിക്കെ അതു വാങ്ങാതെ ക്ലാസ്സില്‍‌ വരുന്നത്‌ നിരുത്തരവാദപരമായ നടപടിയായിട്ടാണ് ടീച്ചറിനു തോന്നിയത്. ഒരു രൂപകൊണ്ട്‌ 2 കിലോ കപ്പ വാങ്ങിയാല്‍‌ രണ്ടുനേരമെങ്കിലും‌ കുട്ടികളുടെ വിശപ്പു മാറ്റാമെന്നു കരുതുന്ന അമ്മക്ക്‌ രചനബുക്കിനേക്കാള്‍‌ വലുത്‌ ഞങ്ങളുടെ വിശപ്പുതന്നെയായിരുന്നു.

രചനബുക്കില്ലാതെ നാളെ സ്‌കൂളില്‍‌ പോകില്ലെന്നു നിര്‍‌ബന്ധം‌ പിടിച്ചതും‌ അതു കഴിഞ്ഞുള്ള ഒരു സന്ധ്യയും‌ വര്‍‌ഷങ്ങള്‍‌ കഴിഞ്ഞിട്ടും‌ ഇന്നും‌ ഓര്‍‌മ്മയില്‍‌ ചുവന്നുതന്നെ കിടക്കുന്നു. നിര്‍‌ബന്ധം സഹിയാതെ വന്നപ്പോള്‍‌ അമ്മ തന്നെ ഒരു പരിഹാരവും‌ നിര്‍‌ദ്ദേശിച്ചു. അമ്മ ജോലി ചെയ്യുന്ന വീട്ടിലെ ചേച്ചിയോട് ചെന്ന്‌ 2 രൂപ കടം‌ ചോദിക്കാനായി അമ്മ എന്നെ പറഞ്ഞുവിട്ടൂ. പലപ്പോഴായി അരിയും‌, തേങ്ങയും‌ മറ്റും‌ കടം‌ വാങ്ങിയുട്ടുള്ളതുകൊണ്ട്‌ അവരോട് പൈസ കൂടി കടം‌ ചോദിക്കാന്‍‌ അമ്മയുടെ ‘നായര്‍‌ മനസ്സ്‌‘ അനുവദിച്ചില്ലായിരിക്കാം‌. ഗോവിന്ദേട്ടന്റെ കട അടക്കും‌മുന്‍‌പേ ബുക്കു വാങ്ങാനാകുമെന്ന സന്തോഷത്തോടെ ത്രിസന്ധ്യസമയത്ത്‌ പൈസ കടം‌ വാങ്ങാനായി ഞാന്‍‌ ആ വലിയ വീട്ടുമുറ്റത്തു നിന്നു.

‘ഇവിടെ ഇപ്പോള്‍‌ പൈസ ഒന്നുമിരുപ്പില്ലെടാ’ എന്ന മറുപടിയില്‍‌ അവിടുത്തെ ചേച്ചി എന്റെ എല്ലാ പ്രതീക്ഷകളേയും‌ കീഴ്മേല്‍‌ മറിച്ചു. ബുക്കുവാങ്ങാനാകില്ലല്ലോ എന്ന വേദനയോടെ ഞാന്‍‌ വീട്ടിലേക്കു തിരിച്ചു നടന്നു. അമ്മയോടു വഴക്കിട്ടും‌, നിര്‍‌ബന്ധം‌ പിടിച്ചു, കഞ്ഞികുടിക്കാതെ കിടന്നുറങ്ങി.

പിറ്റേ ദിവസം‌ രാവിലെ അമ്മ വലിയവീട്ടില്‍‌ ജോലിചെയ്തുകൊണ്ടിരിക്കെ, അവിടുത്തെ ചേച്ചി എന്നെ അവിടേക്കു വിളിപ്പിച്ചു. അമ്മ അവിടെ വടക്കുപുറത്തു നിന്നു എന്നെ നീട്ടിവിളിച്ചപ്പോള്‍ ഒരു പക്ഷേ ബുക്കു വാങ്ങാനുള്ള പൈസ തരാനാ‍കുമെന്നു കരുതി ഞാന്‍‌ അവിടേക്കോടിച്ചെന്നു.

ചെന്നപ്പോള്‍ അവിടുത്തെ ചേച്ചി 2 രൂപ എന്റെ കൈയില്‍‌ തന്നിട്ടു സ്കൂളില്‍‌ പോകുന്നതിനു മുന്നെ കിഴക്കേമുക്കിനുള്ള കടയില്‍‌ നിന്നും‌ അത്യാവശ്യമായി കാല്‍‌ക്കിലോ പഞ്ചസാര വാങ്ങിക്കൊണ്ടുവരാന്‍‌ പറഞ്ഞു. (2 രൂപക്കു കാല്‍‌ക്കിലോ പഞ്ചസാര കിട്ടുന്ന സമയമുണ്ടായിരുന്നു കേട്ടോ) അവിടുത്തെ ചേട്ടനു രാവിലെ കാപ്പി കൊടുക്കാന്‍‌ പഞ്ചസാര തീര്‍‌ന്നു, ആയതുകൊണ്ട് എത്രയും‌ വേഗം‌ വാങ്ങിവരാന്‍‌ പറഞ്ഞു.

ഞാന്‍‌ ആ പൈസയുമായി കടയിലേക്കു പോയപ്പോള്‍ അവിടെ വടക്കുപുറത്തെ പ്ലാവിന്‍‌ചുവട്ടിലിരുന്നു പാത്രം‌ തേച്ചു കഴുകുന്ന അമ്മയെ ഞാന്‍‌ ഒന്നുനോക്കി. ആ നോട്ടത്തിന്റെ അര്‍‌ഥം‌ അന്നേരം‌ അമ്മ അറിഞ്ഞിരുന്നില്ല. ഇന്നലെ സന്ധ്യവരെ ഇല്ലാതിരുന്ന പൈസ ഇത്ര രാവിലെ ഇവര്‍‌ക്കെങ്ങനെയുണ്ടായി? എന്റെ കുഞ്ഞുബുദ്ധിയില്‍‌ ആദ്യമായി ഒരു കള്ളന്റെ മനസ്സൂണര്‍‌ന്നു. കടയിലേക്കു പോകും‌വഴി ഞാന്‍‌ ആ രണ്ടുരൂപാ നോട്ട്‌ ഒരു പഴുത്ത പ്ലാവിലയില്‍‌ പൊതിഞ്ഞുകെട്ടി ഞങ്ങളുടെ കുടിലിന്റെ പിന്നാമ്പുറത്തെ ആഞ്ഞിലിയുടെ പൊത്തില്‍‌ ‌ സൂക്ഷിച്ചുവെച്ചു. മൈനക്കുഞ്ഞിനെ തേടി പലപ്പോഴും‌ ആ പൊത്തില്‍‌ കൈകടത്തിയുട്ടുള്ളതിനാല്‍‌ ആ പൊത്തിന്റെ ആഴം‌ എനിക്കു പരിചിതമായിരുന്നു. കയ്യില്‍‌ തന്ന 2 രൂപാ നോട്ട് കളഞ്ഞുപോയി എന്നു കള്ളം‌ പറയണമെന്നു കരുതിയാണു ഞാന്‍‌‌ ആ പൈസ ഒളിപ്പിച്ചുവെച്ചത്.

കിഴക്കേമുക്കിലെ കടയിലെത്താന്‍‌ വയല്‍‌വരമ്പിലൂടെ നടന്നു പോകണം. കര്‍‌ക്കിടകമാസക്കാലമായിരുന്നതിനാല്‍‌ വയലുകളെ വേര്‍‌തിരിക്കുന്ന വരമ്പുകള്‍ പോലും‌ വെള്ളം‌ കൊണ്ടു മൂടപ്പെട്ടിരുന്നു. കാലുകള്‍‌ തുഴഞ്ഞ്‌ നീന്തിനടന്നു വേണമായിരുന്നു കടയിലേക്കു പോകാന്‍‌. കണ്ടങ്ങള്‍‌ക്കിടയിലെ വരമ്പുകളില്‍‌ മടവീണു കിടപ്പുണ്ടായിരുന്നു. ആ ഒരു കള്ളത്തിനു എന്നോടൊപ്പം‌ ദൈവം‌ കൂട്ടുണ്ടായിരുന്നിരിക്കണം. ഞാന്‍ അതിലൊരു മടയില്‍ വീണു. വീഴാനാഗ്രഹിച്ച ഒരു വീഴ്ച. എന്റെ നിക്കറാകെ നനഞ്ഞു. ഞാന്‍‌ തിരികെ പഞ്ചസാര വാങ്ങാതെ വലിയവീട്ടിലേക്കു ചെന്നു. കണ്ടത്തിലെ മടയില്‍‌ വീണെന്നും‌ 2 രൂപാ നോട്ട് എന്റെ കയ്യില്‍‌ നിന്നും‌ വെള്ളത്തിലെ ചേറിലെവിടെയോ പോയെന്നും വലിയ ഒരു കള്ളം‌ പറയാന്‍‌ പാകത്തില്‍‌ ആ കുഞ്ഞുമനസ്സ്‌ വലുതായതെങ്ങനെയെന്ന്‌ ഞാന്‍‌ ഇന്നും‌ ചിന്തിക്കാറുണ്ട്. അമ്മയും‌ അവിടുത്തെ ചേച്ചിയും‌ എന്നെ വളരെയേറെ വഴക്കു പറഞ്ഞു.

എനിക്കു സ്‌കൂളിലിട്ടുകൊണ്ടുപോകാനുള്ള ഒരേയൊരു നിക്കറാണ് മടയില്‍‌ വീണു നനഞ്ഞിരിക്കുന്നത്‌. എന്നെ ശകാരിക്കുകയും‌ എന്റെ അശ്രദ്ധയെ പഴിക്കുകയും‌ ചെയ്തുകൊണ്ട് എന്റെ നിക്കറുരിഞ്ഞുവാങ്ങി അമ്മ അതു പിഴിഞ്ഞുണക്കാന്‍‌ തുടങ്ങി. ഏതായാലും‌ നനഞ്ഞ നിക്കറുമായി ‌ സ്‌കൂളിലേക്കു പോകാന്‍ തന്നെ ‍ഞാന്‍‌ തീരുമാനിച്ചു. വലിയവീട്ടില്‍‌ നിന്നും‌ എന്റെ ഓലപ്പുരയിലേക്കു ഞാന്‍ പകുതി കരഞ്ഞും‌ പകുതിയിലേറെ സന്തോഷിച്ചും‌ കൊണ്ട്‌ തിരിഞ്ഞോടി. സ്‌കൂളില്‍‌ പോകുന്നതിനു മുന്നായി ആഞ്ഞിലിപ്പൊത്തില്‍‌ നിന്നും‌ പ്ലാവിലയില്‍‌ പൊതിഞ്ഞുവെച്ച നോട്ടെടുക്കാന്‍ മറന്നില്ല. അന്നു രാവിലെ തന്നെ ആ 2 രൂപാ നോട്ടുകൊണ്ട്‌ സ്‌കൂളിന്റെ മുന്‍‌വശത്തെ കടയില്‍‌ നിന്നും‌ രചനബുക്കും‌ ബ്രൌണ്‍‌പേപ്പറും‌ വാങ്ങി ബാക്കി 50 പൈസ പെന്‍‌സിലുപെട്ടിയിലുമിട്ട് അഭിമാനത്തോടെ രാധാമണി ടീച്ചറിന്റെ മലയാളം‌ ക്ലാസ്സിലെത്തി.

രാധാമണി ടീച്ചര്‍‌ എല്ലാവരോടും‌ രചനബുക്കെടുക്കാന്‍‌ പറഞ്ഞു. ഞാനുമെടുത്തു. തികഞ്ഞ അഭിമാനത്തോടെ. ഞാന്‍‌ ബുക്കെടുക്കുന്നുണ്ടോയെന്ന് ടീച്ചര്‍‌ പ്രത്യേകം‌ ശ്രദ്ധിച്ചിരുന്നു. ബുക്കിലേക്കു പകര്‍‌ത്താനായി ടീച്ചര്‍‌ ബോര്‍‌ഡിലെഴുതി. ഒരിക്കലും‌ മറക്കാത്ത നാലു വരികള്‍‌.

പരാവര്‍‌ത്തനം‌ ചെയ്യൂക.

“പരിശ്രമം‌ ചെയ്യുകിലെന്തിനേയും‌ വശത്തിലാക്കാന്‍‌ കഴിവുള്ളവണ്ണം‌
ദീര്‍‌ഘങ്ങളാം‌ കൈകളെ നല്‍‌കിയത്രേ മനുഷ്യനെ പാരിലയച്ചതീശന്‍‌“

“ഗാത്രത്തെ നല്‍‌പ്പൊന്‍‌മയമാക്കിയാലും, കൊക്കിങ്കല്‍‌ മാണിക്യമമഴ്ത്തിയാലും‌
പത്രങ്ങള്‍ തോറും‌ മണികെട്ടിയാലും‌ കാകന്നു ഹംസപ്രഭ സം‌ഭവിക്ക”

പുതുമയുടെ മണമടിക്കുന്ന, ചില പേജുകള്‍ ഇനിയും‌ വേര്‍പെട്ടിട്ടില്ലാത്ത, രചനബുക്കിലേക്കു ആ വരികള്‍ എഴുതിച്ചേര്‍‌ത്തപ്പോഴും‌ വൈകിട്ട്‌ അമ്മയുടെ മുന്നിലെത്തുമ്പോഴത്തെ അവസ്ഥയെക്കുറിച്ചു ഞാന്‍‌ ചിന്തിക്കുന്നുണ്ടായിരുന്നു. രചനബുക്കു വാങ്ങിയ കാര്യം‌ ഞാന്‍‌ അമ്മയില്‍‌ നിന്നും‌ ഒളിപ്പിച്ചു വെച്ചു. ഒരു കുഞ്ഞുമനസ്സിനു ഇത്രയേറെ കള്ളങ്ങള്‍‌ക്കെങ്ങനെ ധൈര്യമുണ്ടായി എന്നത് എന്നെ ഇന്നു അതിശയിപ്പിക്കുന്നുണ്ട്.

അതു കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞ്‌ ഒരു സന്ധ്യാസമയത്ത്‌ അമ്മ ഒന്നര രൂപ എന്റെ കയ്യില്‍‌ തന്നിട്ട്‌ അന്നുപറഞ്ഞ രചനബുക്കു നാളെ വാങ്ങിക്കൊള്ളാന്‍‌ പറഞ്ഞു. അപ്പോള്‍ എനിക്ക് എന്റമ്മയോട് സത്യം‌ തുറന്നു പറയേണ്ടിവന്നു. രണ്ടു കൈകളും‌ വലിച്ചിഴച്ച്‌ എന്നെ മുറ്റത്തു കൊണ്ടുപോയി നിര്‍‌ത്തി, മുറ്റത്തു നിന്ന തെച്ചിക്കമ്പൊടിച്ച്‌ ഒരു ഭ്രാന്തിയെപ്പോലെ അമ്മ എന്നെ തല്ലി. എന്റെ പുറത്തും‌ കൈകളിലും‌ കാലുകളിലും‌ എല്ലാം‌ തെച്ചിക്കമ്പു കൊണ്ടുകയറുമ്പോള്‍‌ അമ്മ അലറുകയായിരുന്നു.

ത്രിസന്ധ്യാസമയത്ത്‌ എന്നെ ഇങ്ങനെ തല്ലുന്നതു കണ്ടു അയല്‍‌വീട്ടിലെ ആള്‍‌ക്കാര്‍‌ കാര്യമന്വേഷിച്ചപ്പോള്‍ അതിനൊരു കാരണം പറയാനറിയാതെ എന്റമ്മ കരഞ്ഞുകൊണ്ടു ഞങ്ങളുടെ കുടിലിലെ അടുക്കളയിലെ തെങ്ങിന്‍‌തൂണില്‍‌ തലയടിക്കുന്നതു ഞാന്‍‌ കണ്ടു. ആ വലിയ വീട്ടിലെ ഔദാര്യത്തില്‍‌ അവരുടെ പറമ്പില്‍‌ താ‍മസിക്കുന്ന അമ്മ അവരുടെ പറമ്പില്‍‌ കര്‍‌ക്കിടക കാറ്റിലും‌ മഴയിലും‌ ഒരു തേങ്ങ അടര്‍‌ന്നുവീണാല്‍‌ പോലും‌ പിറ്റേ ദിവസം‌ രാവിലെ അതെടുത്തു അവരുടെ വീട്ടില്‍‌ കൊണ്ടുക്കൊടുക്കുമായിരുന്നു. അങ്ങനെയുള്ള അമ്മയുടെ മകന്‍‌ ഇത്ര വലിയ ഒരു ഘോരപാപം‌ ചെയ്തത് ആ അമ്മക്കു സഹിക്കാനാകുന്നതിനും‌ അപ്പുറമായിരുന്നു. അന്നു രാത്രി അമ്മ എന്റെ പായക്കരുകില്‍‌ വന്നിരുന്ന്‌ എന്റെ മുറിപ്പാടുകളില്‍‌ വെളിച്ചെണ്ണ പുരട്ടി തന്നു. അമ്മ അപ്പോഴും‌ കരയുന്നുണ്ടായിരുന്നു. എന്നെ മടിയില്‍‌ കിടത്തി അമ്മ എന്നോട് പറഞ്ഞു.

‘മോന്‍‌ ആരുടേയും‌ തട്ടിപ്പറിക്കരുത്, ഒന്നും‌ കവര്‍‌ന്നെടുക്കരുത്. നമുക്ക്‌ എന്തെങ്കിലും‌ കിട്ടാതെ പോയെങ്കില്‍‌ അതു പിന്നീട് തരാനായി ദൈവം‌ കരുതിവെച്ചിരുക്കുന്നതുകൊണ്ടാണെന്നു കരുതി ജീവിക്കണം. ഇല്ലായ്മകള്‍ ശാശ്വതമല്ല. നമ്മള്‍‌ക്കായി ദൈവം‌ കരുതിവെച്ചിരിക്കുന്നത് നമുക്കു കിട്ടണമെങ്കില്‍ നമ്മുടെ കൈകള്‍ ശുദ്ധമായിരിക്കണം‌.

ചാണകം‌ മെഴുകിയ തറയില്‍‌ അറ്റം‌ കീറിയ തഴപ്പായയില്‍‌ അന്ന്‌ അമ്മ എന്നെ കെട്ടിപ്പിടിച്ചുകിടന്നു നല്‍‌കിയ ഉപദേശവുമായി ഞാന്‍‌ ഇന്നും‌ ജീവിക്കുന്നു.

എന്റെ അമ്മയുടെ എല്ലാ ഇല്ലായ്മകളേയും‌ ദൂരീകരിക്കാന്‍‌ കഴിഞ്ഞുവെന്ന ഒരു സമാധാനത്തില്‍‌ ഇന്നു ഞാന്‍‌ ശീതീകരിച്ച മുറിയിലിരുന്ന്‌ നിങ്ങളുടെ മുന്നിലേക്ക്‌ ഇതെഴുതിവെക്കുന്നു. ലോകത്തിലെ സനാതന സത്യം‌ പെറ്റമ്മയാണ്.

Saturday, July 5, 2008

മകന്‍ പരീക്ഷക്കു തോല്ക്കാന്‍ പ്രാര്‍ത്ഥിച്ച ഒരമ്മയെക്കുറിച്ച്‌..

മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തെ 'വിലകൂടിയ' വിദ്യാഭ്യാസസ്‌ഥാപനങ്ങളുടെ പടികള്‍ കയറി ഇറങ്ങുന്ന അമ്മമാരുടേയും അച്ഛന്‍മാരുടേയും മുന്നില്‍ നില്‍ക്കവേ ഞാന്‍ വീണ്ടും എന്റെ അമ്മയിലേക്കു തിരിച്ചുപോകുന്നു. പിന്നോട്ടു പോകാന്‍ കഴിയുമായിരുന്നെങ്കില്‍ എല്ലാ മനുഷ്യനും തിരിച്ചുപോവുക അവരുടെ ബാല്യത്തിലേക്കും അമ്മയുടെ മടിയിലേക്കുമായിരിക്കും അല്ലേ? ഒരിക്കല്‍ പോലും തിരികെപോകാന്‍ മനസ്സിനെ നിര്‍ബന്ധിക്കുന്ന മധുരതരമായ ഓര്‍മകള്‍ ബാക്കിയില്ലാഞ്ഞിട്ടും ഞാനും അവിടേക്കുതന്നെ പോവുകയാണ്.

പത്താം ക്ലാസ്സിലെ പരീക്ഷ പാസ്സാകുക എന്നത്‌ ജീവിതത്തിന്റെ വലിയ ഒരു വഴിത്തിരിവായിരുന്ന കാലഘട്ടം. ഗ്രേഡോ, മോഡറേഷനോ, സര്‍ക്കാരിന്റെ അനുഗ്രഹമോ, വാശിയോ ഒന്നും നിലവിലില്ലാതിരുന്ന കാലത്തെ എസ്. എസ്. എല്‍. സി. പരീക്ഷയുടെ ഫലത്തിന്റെ സുഖം വരും തലമുറക്കിപ്പൊഴേ അന്യമായിരിക്കുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍, കഷ്ടതയുടെ അവസാനം കിട്ടുന്ന സുഖത്തിന്റെ അനുഭൂതി അറിയാന്‍ ഇവര്‍ക്കു സാധിക്കാതെ വരുന്നതിനെക്കുറിച്ചോര്‍ക്കാറുണ്ട്.

എല്ലാ കുട്ടികള്‍ക്കും പത്താം ക്ലാസ്സ് പരീക്ഷ പാസ്സാകുന്ന ദിവസം അവരുടെ ജീവിതത്തിന്റെ അത്യാഘോഷകരമായ ഒരു ദിവസമായിരിക്കും. സ്‌നേഹത്തിന്റേയും ഉപഹാരങ്ങളുടേയും ആശംസകളുടേയും ദിവസം. എന്റെ സഹപാഠികളെല്ലാം അവരുടെ വിജയസന്തോഷം മധുരമായി ആഘോഷിച്ച ആ ദിവസം ഞാന്‍ ഏങ്ങി ഏങ്ങി കരഞ്ഞാണു തീര്‍ത്തത്.

സ്കൂളില്‍ നിന്നും റിസള്‍റ്റ് അറിഞ്ഞുവരുമ്പോള്‍ വഴിക്കണ്ണുമായി മക്കളെ കാത്തുനിക്കുന്ന അമ്മമാരെ പല വീട്ടുപടികളിലും ഞാന്‍ കണ്ടു. അവര്‍ എല്ലാം എന്റെ റിസള്‍റ്റ് ചോദിച്ചുകൊണ്ടേയിരുന്നു. എന്റെ ഹൃദയം എന്റെ അമ്മയുടെ അരികിലേക്കു ഓടിക്കൊണ്ടിരുന്നതിനാല്‍ ഞാന്‍ അതൊന്നും കേട്ടിരുന്നില്ല.

മക്കള്‍ പരീക്ഷക്കു ജയിക്കുവാനായി എല്ലാ ക്ഷേത്രനടകളിലും സ്വാമിപാദങ്ങളിലും സാഷ്ടാംഗം വീഴുന്ന ഇന്നത്തെ മാതാപിതാക്കളേ, മകന്‍ പരീക്ഷയില്‍ ജയിക്കരുതേ എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരമ്മയെക്കുറിച്ചു നിങ്ങള് ‍കേട്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെയൊരു അമ്മയുടെ മകനാണു ഞാന്‍.

അയലത്തുവീട്ടിലെ അടുക്കളവടക്കുപുറത്ത്‌ അവരുടെ പാത്രം തേച്ചുകൊണ്ടിരുന്ന അമ്മയുടെ അരികിലേക്കാണു ഞാന്‍ സ്കൂളില്‍ നിന്നും ഓടിയെത്തിയത്. ഫസ്റ്റ് ക്ലാസ്‌സോടെ ജയിച്ച വിവരം, ഓടിയെത്തിയ അണപ്പോടെ, അത്യധികം സന്തോഷത്തോടെ, ഞാന്‍ അമ്മയോടു പറഞ്ഞപ്പോള്‍ എന്നെ ഒന്നു തൊട്ടു തഴുകാതെ, ഒരുനോക്കു നോക്കാതെ, നിറകണ്ണുകളുമായി അയലത്തുവീട്ടിലെ അടുക്കളയിലേക്ക്‌ ഓടിക്കയറിയ എന്റെ അമ്മയെക്കുറിച്ചു ഞാന്‍ എന്തെഴുതാന്‍?

അമ്മയുടെ പിന്നാലേ അവരുടെ അടുക്കളയിലേക്കു ചെന്ന ഞാന്‍ അവിടുത്തെ ചേച്ചിയുടെ മുന്നില്‍ സങ്കടം പറയുന്ന അമ്മയെ മറഞ്ഞുനിന്നു കേള്‍ക്കുകയായിരുന്നു. ഓരോ തവണ ഞാന്‍ കൂടുതല്‍ മാര്‍ക്കോടെ പാസ്സാകുമ്പോഴും അമ്മ ഭയന്നിരുന്നത്‌ ഈ ഒരു ദിവസത്തെ ആയിരുന്നുവത്രേ. ഒരമ്മയും ചെയ്യാത്ത രീതിയില്‍ 'എന്റെ കുഞ്ഞു പരീക്ഷക്കു ജയിക്കാതിരിക്കണേ' എന്നു പോലും അമ്മ പ്രാര്‍ത്ഥിച്ചിരുന്നുവത്രേ. "ഫസ്റ്റ് ക്ലാസ്‌സോടെ പാസായ അവന്‍ കോളേജില്‍ ചേരണമെന്നു പറഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യും" എന്നു പറഞ്ഞു ആ അടുക്കള തറയിലെ കരിയിലേക്കു എന്റെ അമ്മ തളര്‍ന്നിരിക്കുന്നിടത്തേക്കാണു ഞാന്‍ പതുക്കെ നടന്നു ചെന്നത്. അമ്മ പണി ചെയ്യുന്ന അയലത്തു വീട്ടിലെ അടുക്കളത്തറയില്‍ ഞാനും അമ്മയും കെട്ടിപ്പിടിച്ചു ഏറെക്കരഞ്ഞിരുന്നു.

എനിക്കു കോളേജില്‍ ചേരണമെന്ന ആഗ്രഹം വല്ലാതായ ഒരു രാത്രിയില്‍ ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു. മകന്റെ സ്വതന്ത്ര്യത്തോടെ, ഞാന്‍ എന്റെ അമ്മയോട് കലഹിച്ചുകൊണ്ടിരുന്നു. ഇല്ലായ്മ അറിയാഞ്ഞല്ല, കേവലം 210 മാര്‍ക്ക് മാത്രം വാങ്ങി ജയിച്ച കുട്ടികള്‍ പോലും എന്റെ മുന്നിലൂടെ കോളേജിലെക്കു പോകുന്നതു കണ്ടപ്പോളുള്ള ഒരു ഫസ്റ്റ് ക്ലാസ്സുകാരന്റെ അപമാനമാണ്‌ , മുറിവേറ്റ ഹൃദയമാണ്‌ കരഞ്ഞുകൊണ്ടിരുന്നത്‌ എന്ന്‌ അമ്മ അറിഞ്ഞിരുന്നുവോ?

കോളേജില്‍ ചേരാന്‍, കൂടുതല്‍ പഠിക്കാന്‍ ഞാന്‍ ഒരുപാടാഗ്രഹിച്ചു. അതിനേക്കാളുമൊക്കെ, എന്റെ ക്ലാസ്സില്‍ പഠിക്കാന്‍ തീരെ മോശമായിരുന്ന കുട്ടികള്‍ പോലും ഗമയില്‍ ആര്‍ത്തുചിരിച്ചും കളിച്ചും കോളേജിലേക്കു പോകുമ്പോള്‍ അവരുടെ മുന്നില്‍ പെടുമ്പോഴുണ്ടായിരുന്ന വൈക്ലബ്യം ആ പ്രായത്തില്‍ അസഹനീയമായിരുന്നു. അറിയാതെയെങ്ങാനും അവരുടെ മുന്നിലെത്തപ്പെട്ടാല്‍ അതെന്റെ ദാരിദ്ര്യത്തിന്റെ ഒരു വിളിച്ചോതലായി തോന്നിയിരുന്നു അന്ന്‌.

ദാരിദ്ര്യം കുടിച്ചുവറ്റിച്ച എന്റെ അമ്മയുടെ കണ്ണുകള്‍ ദൈന്യതയോടെ എന്നെ നോക്കിയിരുന്നിരിക്കണം. ഞാന്‍ അത്യധികമായി വേദനിക്കുന്നുണ്ടെന്നു ബോധ്യം വന്ന ഒരു രാത്രിയില്‍ എന്റെ അമ്മ കൈവെള്ള മലര്‍ത്തിപ്പിടിച്ച്‌ എന്റെ മുന്നില്‍, ചാണകം മെഴുകിയ തിണ്ണയില്‍, എന്നോടൊപ്പമിരുന്നു. അമ്മയുടെ കൈകളില്‍ അമ്മയുടെ കാതില്‍ കിടന്നിരുന്നു അരപ്പവന്‍ തികച്ചില്ലാത്ത കല്ലുവെച്ച രണ്ടു കമ്മലുകളായിരുന്നു. അമ്മ അതെന്റെ കൈകളില്‍ തന്നിട്ടു പറഞ്ഞു. 'മോനെ കോളേജില്‍ വിടാന്‍ അമ്മക്കു ഒരു ഗതിയുമില്ല. അതിനെത്ര കാശാകുമെന്നു പോലും അമ്മക്കറിയില്ല. ഇതു കൊണ്ടു വിറ്റാല്‍ മോനു പുസ്തകം വാങ്ങാന്‍ തികയുമെങ്കില്‍ പുസ്തകം വാങ്ങി മോന്‍ കോളേജില്‍ ചേരു..." എന്നു പറഞ്ഞു അമ്മ ആ കല്ലുകമ്മലുകള്‍ എന്റെ കയ്യില്‍ വെച്ചു തന്നു.

കോളേജിന്റെ അഡ്മിഷനെക്കുറിച്ചോ, അതിന്റെ നടപടിക്രമങ്ങളെക്കുറിച്ചോ അമ്മക്കറിയില്ലല്ലോ..പുസ്തകം വാങ്ങാന്‍ കാശുണ്ടായാല്‍ കോളേജില്‍ ചേരാം എന്നു മാത്രമേ അമ്മക്കറിയുമായിരുന്നുള്ളൂ..എന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട്, എന്റെ അമ്മയുടെ കാതുകളിലേക്കു ഞാന്‍ തന്നെ ആ കമ്മല്‍ തിരുകിയിട്ടു. എനിക്കു കോളേജില്‍ ചേരേണ്ട, എനിക്കു അങ്ങനെ ഒരാഗ്രഹമില്ല എന്നു അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ആ രാത്രി മുഴുവന്‍ മതിയായിരുന്നില്ല.

'എന്നെങ്കിലും ഒരു ജോലി കിട്ടുകയാണെങ്കില്‍ എന്റെ മോന്‍ ഇന്നു മനസ്സില്‍ കുഴിച്ചിട്ട പഠിക്കാനുള്ള മോഹത്തെ പുറത്തു മാന്തിയെടുക്കണമെന്നും എങ്കിലേ ഈ അമ്മക്കു മനസ്സമാധാനമാകൂ' എന്നുമുള്ള ഒരു ഉറപ്പ്‌ അമ്മ അന്നു രാത്രിയില്‍ എന്നില്‍ നിന്നും വാങ്ങിയിരുന്നു.

പെറ്റമ്മയുടെ അനുഗ്രഹം കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ ജീവിതവിജയത്തിന്റെ ഏതറ്റം വരെയും പോകാം. അതിനുള്ള ഊര്‍ജ്ജവും ഓജസ്സും നിങ്ങള്‍ക്ക്‌ എന്നുമുണ്ടാകും. ഇന്നു ഞാന്‍ ബിരുദധാരിയാണ്. ഒന്നല്ല, പലത്‌.
അതിനെല്ലാമുപരി, എന്റെ അമ്മ സ്വപ്നം പോലും കാണാതിരുന്ന മറ്റെന്തൊക്കെയോ ആണു ഞാന്‍ ഇന്ന്‌. പക്ഷേ എല്ലാ ദിവസവും ഒരിക്കല്‍ ഞാന്‍ എന്റെ അമ്മയുടെ മകനായി മാറും. മനസ്സിന്റെ ശാന്തി അവിടെയാണെന്നു ഞാന്‍ അറിയുന്നു.

അമ്മയുടെ മടിയിലേക്കു തിരിച്ചുപോകാനാഗ്രഹിക്കാത്ത ഏതു മക്കളാണുണ്ടാവുക? ആരെങ്കിലും ഇതു വായിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ അമ്മയെ ഒരു നിമിഷം സ്‌മരിക്കുക. അതിലൂടെ ഞാന്‍ കൃതാര്‍ത്ഥനാകട്ടെ.

Sunday, June 1, 2008

ഓഫീസു ജോലിക്കു പുരുഷനു സൌന്ദര്യം വേണോ?

എന്റെ അനുഭവമാണിത്. ഇതുപോലൊരു അനുഭവം നിങ്ങളിലാര്‍ക്കുമുണ്ടായിട്ടുണ്ടാവില്ലാ എന്നെനിക്കുറപ്പാണ്‌. കാരണം എന്നെപ്പോലെ നിങ്ങളാരും കാണാന്‍ സൌന്ദര്യം കുറഞ്ഞവരായിരിക്കില്ല എന്ന ഒരു ഉറപ്പ്.

ദരിദ്ര കുടുംബത്തില്‍ ജനിച്ചവനെങ്കിലും, വളരെയേറെ കഷ്ടകാണ്ഡത്തിലൂടെ നടന്നാണെങ്കിലും ഒരു സാധാരണ മലയാളിക്ക് ഉണ്ടാകുന്ന എല്ലാ വിദ്യാഭ്യാസയോഗ്യതയും എനിക്കുമുണ്ടായിരുന്നു. ഒരു മാസ്റ്റര്‍ ഡിഗ്രി, അത്യാവശ്യം കംപ്യൂട്ടര്‍ ജ്ഞാനം, ഹയര്‍ ലെവല്‍ ടൈപിംഗ്, ഷോര്‍ട്ട്‌ഹാന്‍ഡ്, പിന്നെ ബോംബേയിലെ കമ്പനികളില്‍ ജോലിചെയ്ത പരിചയവും. ഇതിന്റെ ബലത്തിലാണ്‌ ഗള്‍ഫില്‍ ഒരു ജോലി എന്ന സ്വപ്നത്തിന്റെ സാക്ഷാത്‌കാരത്തിനായി, എല്ലാ മലയാളികളേയും പോലെ ഞാനും മുംബായിലെ ട്രാവല്‍ ഏജന്‍സികളിലെ ക്യൂവില്‍ നില്‍ക്കാന്‍ തുടങ്ങിയത്‌.

മുംബായിലെ 'യോഗി അസ്‌സോസിയേറ്റ്' എന്ന ട്രാവല്‍ ഏജന്‍സി അക്കാലത്ത്‌ വിശ്വാസ്യതയുടെ പര്യായമായിരുന്നു. ഇപ്പോള്‍ എങ്ങനെ എന്നറിയില്ല. അബുദാബിയിലേക്ക് 'ഓഫീസ്‌ സെക്രട്ടറി' പോസ്റ്റിലേക്കുള്ള പരസ്യം കണ്ടപ്പോള്‍, അവര്‍ നിര്‍ദ്ദേശിച്ച യോഗ്യതകള്‍ ഉണ്ടെന്ന ഒരു ആത്‌മവിശ്വാസമാണ്‌ എന്നെ അവരുടെ മുന്നിലെ ക്യൂവിലെത്തിച്ചത്.

പ്രാഥമിക കൂടിക്കാഴ്ചക്കു ശേഷം അവര്‍ എന്നെ സെലക്റ്റ് ചെയ്തു. എന്നെ മാത്രമല്ല, ഗള്‍ഫ് എക്സ്‌പീരിയന്‍സുള്ള മൂന്നുപേരടക്കം 7 പേരെ സെലക്റ്റ് ചെയ്തു.

അതിനുശേഷം പിറ്റേദിവസം വിളിപ്പിച്ചു. ടൈപ്പിംഗ്‌ ടെസ്റ്റ് കഴിഞ്ഞു, ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് കഴിഞ്ഞു. അടുത്ത ടെസ്റ്റ് ഇന്‍ഡിപ്പന്‍ഡന്റ്‌ കമ്യൂണിക്കേഷന്‍ സ്കില്‍ ആയിരുന്നു. അങ്ങനെ രണ്ടുദിവസം കൊണ്ട് എല്ലാ വിധ ടെസ്റ്റുകളും കഴിഞ്ഞു. യോഗി അസ്‌സോസിയേറ്റിന്റെ ഇന്‍ചാര്‍ജ് ഞങ്ങളുടെ റിസല്‍റ്റ്‌ അറിയിച്ചു. എങ്ങിനെയെന്ന്‌ ഇന്നുമറിയില്ല, ഗള്‍ഫില്‍ പ്രീവിയസ്‌ എക്‌സ്പീരിയന്‍സുള്ളവരെയൊക്കെ പിന്നിലാക്കി ഞാന്‍ ടോപ്‌ സ്‌കോററായി അവിടെ. (ആത്മപ്രശംസ എന്നു തെറ്റിദ്ധരിക്കരുതെന്നപേക്ഷിക്കുന്നു)

അന്തിമറൌണ്ടില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായി. അടുത്തത്‌ പിറ്റേദിവസം മുംബായിലെ സെന്‍റ്റോര്‍ ഹോട്ടലില്‍ താമസിക്കുന്ന സ്‌പോണ്‍സറുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ചുവന്നു തുടുത്ത സുന്ദരനും, മദ്ധ്യവയസ്‌കനുമായ ഒരു അറബിയായിരുന്നു സ്‌പോണ്‍സര്‍. തികച്ചും മാന്യമായ പെരുമാറ്റം. എന്റെ സ്‌കോര്‍ ഷീറ്റു കണ്ടു എന്നെ വളരെയധികം പ്രശംസിച്ചു. അറബികള്‍ ഇത്ര മാന്യമായി ഇംഗ്ലീഷ്‌ സംസാരിക്കുമെന്നത്‌ എന്റെ പ്രതീക്ഷക്കു വിപരീതമായി തോന്നി. താമസിയാതെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നു പറഞ്ഞ അറബിയോടെ വളരെയേറെ പ്രതീക്ഷയോടെ ഞാന്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

അടുത്തദിവസം യോഗി അസ്‌സോസിയേറ്റിലെ ഇന്‍ചാര്‍ജ്ജ് ആയ നല്ല മനസ്സുള്ള മനുഷ്യന്‍ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചു. ശുഭപ്രതീക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസ്‌ യാത്രക്കിടയില്‍ കണ്ട സ്വപ്നങ്ങള്‍ക്കു കടുത്ത നിറങ്ങളായിരുന്നു.

ഓഫീസിലെത്തിയ എന്നോട്‌ വളരെ സ്വകാര്യമായി സംസാരിക്കാന്‍ അയാളുടെ ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ മുഖം വല്ലാതെ വിളറിയതുപോലെ തോന്നി. എന്തോ അസുഖകരമായ കാര്യമാണു പറയാന്‍ പോകുന്നതെന്നു എനിക്കു തോന്നി. വല്ലാത്ത ഒരു വ്യസനം ആ മനുഷ്യനെ ഗ്രഹിച്ചതായി എനിക്കു തോന്നി. അദ്ദേഹം പറഞ്ഞു.

‘നോക്കു മി. കുമാര്‍, ഇവിടെ നടത്തിയ പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയത്‌ നിങ്ങളാണ്‌. ഈ ഒരു പോസ്റ്റിനു വേണ്ട എല്ലാ ക്വാളിഫിക്കേഷനും നിങ്ങള്‍ക്കുണ്ട്. പക്ഷേ സ്‌പോണ്‍സര്‍ വേറൊരാളെയാണ്‌ സെലക്റ്റ് ചെയ്തത്‌.'

വേദനയോടെ, എന്നെ സെലക്റ്റ് ചെയ്യാതിരിക്കാനുള്ള കാരണമെന്തായിരിക്കാം എന്നുള്ള എന്റെ ചോദ്യത്തിനു മുന്നില്‍ അദ്ദേഹത്തിന്റെ കണ്ണു നിറയുന്നതാണ്‌ ഞാന്‍ കണ്ടത്.

‘ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തില്‍ കുമാര്‍ വേദനിക്കരുത്‌. ഇതല്ലെങ്കില്‍ നമുക്കു വേറെയൊന്നു നോക്കാം’

ഞാന്‍ അതിന്റെ കാരണം അറിയാനാഗ്രഹിക്കുന്നു എന്നും എന്റെ ഭാഗത്ത്‌ എന്തെങ്കിലും കുറവാണെങ്കില്‍ എനിക്കു അതു പരിഹരിക്കണമെന്നുമുള്ള എന്റെ അപേക്ഷക്കു മുന്നില്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌.

‘നിങ്ങളുടെ ഭാഗത്തെ കുറവു തന്നെയാണ്‌ കുമാര്‍. നിങ്ങള്‍ക്കു പരിഹരിക്കാനാകാത്ത ഒരു കുറവ്‌. അവര്‍ ആഗ്രഹിക്കുന്ന ഒരു 'പ്ലീസിംഗ്‌ ഔട്ട്‌ലുക്ക്' നിങ്ങള്‍ക്കില്ല എന്ന കാരണത്താലാണ്‌ നിങ്ങളെ സെലക്റ്റ് ചെയ്യാതിരുന്നത്.’

ഇതു പറയുമ്പോഴേക്കും ആ മനുഷ്യന്‍ എന്റെ കൈകള്‍ അയാളുടെ കൈകള്‍ക്കുള്ളില്‍ കൂട്ടി ഞെരിക്കുന്നുണ്ടായിരുന്നു.

എന്തു പ്രതികരിക്കണമെന്നറിയാതെ, നില്‍ക്കുന്നിടം അങ്ങു താഴ്ന്നുപോയിരുന്നെങ്കില്‍ എന്നു ചിന്തിച്ച ഒരു നിമിഷം.എന്റെ കണ്ണുകള്‍ ഞാന്‍ പോലുമറിയാതെ കവിഞ്ഞൊഴുകിയിരുന്നു.

'ഞാന്‍ ശ്രമിച്ചാല്‍പോലും മാറ്റിയെടുക്കാവുന്ന ഒന്നല്ലല്ലോ സാര്‍ ഇതു...വിട്ടുകളഞ്ഞേക്കു'

ഇത്രയും പറഞ്ഞ്‌ ആ മനുഷ്യനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ നെഞ്ചകം ആരോ കുത്തിക്കേറിയപോലെ വേദനിക്കുകയായിരുന്നു. എന്റെ മുഖത്തോടും, ദാരിദ്ര്യത്തോടും പൈതൃകത്തോടും പുച്ഛം തോന്നിയ ദിവസം. ഗള്‍ഫ്‌ എന്ന ലോകം എന്റെ സ്വപ്നങ്ങളുടെ പരിധിക്കപ്പുറമാണെന്നു തീര്‍ച്ചയാക്കി. എനിക്കു എന്നെ തന്നെ നഷ്ടപ്പെടുത്തണമെന്നു തോന്നി.

ഓഫീസില്‍ മാന്യമായ ഒരു ജോലിക്ക്‌ എല്ലാ ക്വാളിഫിക്കേഷനേക്കാളും മുഖസൌന്ദര്യം അത്യാവശ്യമാണെന്ന ആ അറബിയുടെ സത്യനിരീക്ഷണത്തിനു എന്നെ പരാജയപ്പെടുത്താനായോ എന്നു ചോദിച്ചാല്‍ എനിക്കു ജയിക്കാനായിട്ടില്ല എന്നു മാത്രമേ മറുപടിയുള്ളൂ.

പുരുഷനും സൌന്ദര്യം വേണം.

Friday, May 23, 2008

അമ്മയല്ലാതൊരു ദൈവമുണ്ടോ?

വീണ്ടും ഒരു ജൂണ്‍ പിറക്കുന്നു. കേരളമാകെ സ്കൂളുകള്‍ തുറക്കുന്ന സമയമായിരിക്കുന്നു. പള്ളിക്കൂടം തുറക്കുന്ന നാളുകളെക്കുറിച്ചുള്ളോര്‍മ്മകള്‍ വീണ്ടും അമ്മയുടെ മടിയിലേക്കു വലിച്ചിഴക്കുകയാണ്.

പുതിയതായി വാങ്ങിയ പാഠപുസ്തകങ്ങളുടേയും നോട്ടുബുക്കുകളുടേയും പേജുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന പുത്തന്‍മണമറിയാത്ത കുട്ടികളില്ല. ബഞ്ചില്‍ അടുത്തിരിക്കുന്ന കുട്ടികളുടെ പേജുകള്‍ക്കിടയിലെ 'പുത്തന്‍ മണം' കണ്ണടച്ചുപിടിച്ചു നെഞ്ചിലേറ്റിയ നാളുകള്‍ ഒന്നോര്‍ത്തെടുക്കുകയാണ്‌.

എനിക്കു ഒരിക്കലും പുത്തന്‍പാഠ പുസ്തകങ്ങള്‍ വാങ്ങിച്ചിരുന്നില്ല. പത്താംതരം വരേയും അങ്ങനെതന്നെ ആയിരുന്നു. വീടിനടുത്തോ പരിസരപ്രദേശങ്ങളിലോ, എനിക്കു ഒരു ക്ലാസ്സ്‌ മുന്നില്‍ പഠിക്കുന്ന കുട്ടികളെക്കുറിച്ചു അമ്മ നേരത്തെ മനസ്സിലാക്കി വെക്കും. അവര്‍ ജയിച്ചു എന്നറിഞ്ഞാല്‍ അവരുടെ വീട്ടിലേക്കു അമ്മ പോവുകയോ എന്നെ പറഞ്ഞയക്കുകയോ ചെയ്യും. ചിലപ്പോള്‍ അവരുടെ അമ്മമാരോട് അവരുടെ മകനോ മകളൊ ജയിച്ചാല്‍ 'പഴയ പുസ്തകങ്ങള്‍ എനിക്കു തരണേ' എന്നു നേരത്തെ പറഞ്ഞുവെക്കുകയും ചെയ്യും. അതിനായി അവര്‍ക്കു പുസ്തകത്തിന്റെ യഥാര്‍ത്ഥ വിലയുടെ പകുതി കൊടുക്കണമായിരുന്നു. ഈ പുസ്തകങ്ങള്‍ എല്ലാം തന്നെ കുത്തഴിഞ്ഞവയോ, കീറിയവയോ, ആദ്യത്തേയും അവസാനത്തേയും കുറെ പാഠങ്ങള്‍ നഷ്ടപ്പെട്ടവയോ ആയിരുന്നു. 'പകുതി വിലക്കു പുതിയതു കിട്ടുമോ' എന്ന അമ്മയുടെ സാന്ത്വനത്തില്‍ അന്നു ദേഷ്യം മാത്രമേ തോന്നിയിരുന്നുള്ളൂ.

ചില വര്‍ഷങ്ങളില്‍ പാഠപുസ്തകങ്ങള്‍ മാറും. അപ്പോള്‍ പുതിയതായി വരുന്ന പുസ്തകം എനിക്കു വാങ്ങിച്ചിരുന്നതേ ഇല്ല. അടുത്തിരിക്കുന്ന കുട്ടികളുടെ പാഠപുസ്തകം ഒരോ പാഠങ്ങള്‍ മുഴുവനും പെന്‍സില്‍ കൊണ്ട്‌ ഞാന്‍ എഴുതിയെടുത്തിരുന്നു. (അതുകൊണ്ടായിരിക്കാം എനിക്കു അക്ഷരത്തെറ്റുകള്‍ വളരെ കുറവായിരുന്നു, മാത്രവുമല്ല ഈ ഒരു ക്വാളിറ്റി എന്റെ സ്‌കൂള്‍ കാലങ്ങളില്‍ എല്ലാ അദ്ധ്യാപകരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ കുട്ടികള്‍ക്കിടയില്‍ വെച്ച്‌ എന്നെ പുകഴ്ത്തുന്നതിന്‌ ഇടയാക്കിയിട്ടുമുണ്ട്).

നോട്ടുബുക്കുകള്‍ എനിക്കു കടയില്‍ നിന്നും വാങ്ങിയ ഓര്‍മ്മയില്ല. ആകെക്കൂടി പകര്‍ത്തിബുക്കെന്നു പറയുന്ന ഇരട്ടവര ബുക്കും, ഇംഗ്ലീഷ്‌ എഴുതാന്‍ 'ഫോര്‍ലൈന്‍' ബുക്കും മാത്രമേ, അതും ഏറ്റവും കുറഞ്ഞ 40 പേജിന്റെ ബുക്കുകള്‍ മാത്രമേ കടയില്‍ നിന്നും വാങ്ങിയിട്ടുള്ളൂ. അതും ടീച്ചര്‍ ആവശ്യപ്പെടുന്ന സമയത്തു കാണിക്കാന്‍ ഇല്ലാതിരുന്നതിനാല്‍ ആ പീരിയഡു മുഴുവന്‍ എഴുന്നേറ്റു നില്‍ക്കേണ്ടിവന്ന നാളുകള്‍. ഒരു കുഞ്ഞിന്റെ ദാരിദ്ര്യം മറ്റുകുട്ടികള്‍ക്കൊപ്പം ടീച്ചറും ആഘോഷിച്ചപ്പോള്‍ അപമാനത്താല്‍ തകര്‍ന്ന ഒരു പിഞ്ചുഹൃദയം മൌനമായി തന്റെ അമ്മയെ ഓര്‍ത്തു ക്ലാസ്സ്മുറിയില്‍ നിന്നു കരഞ്ഞത്‌ എങ്ങിനെ മറക്കാനാണ്‌.

ബാക്കിയുള്ള നോട്ടു ബുക്കുകള്‍ എനിക്കു അച്ഛന്‍ സ്വയം ഉണ്ടാക്കി തരുന്നവയായിരുന്നു. അച്ഛന്റെ അനുജന്‍ ഒരു മലയാളദിനപ്പത്രമാപ്പീസില്‍ ജോലി ചെയ്യുന്നതിനാല്‍ അവിടെ പത്രക്കെട്ടു പൊതിയാനുപയോഗിക്കുന്ന കച്ചിപ്പേപ്പര്‍ എന്നു വിളിക്കുന്ന 'വേയ്‌സ്റ്റ് പേപ്പര്‍' അവിടെനിന്നും കിട്ടുമായിരുന്നു. അതിനെ ഒരു നോട്ടുബുക്കിന്റെ വലിപ്പത്തില്‍ ചതുരക്കഷണങ്ങളായി മുറിച്ച്‌, വീടിന്റെ ചെറ്റ കുത്തിമുറുക്കുന്ന കൊട്ടസൂചി എന്ന വലിയ സൂചിയില്‍ ചണനൂലുകോര്‍ത്ത്‌ അതിനെ കുത്തിക്കെട്ടി അച്ഛന്‍ ബുക്കാക്കി തരുമായിരുന്നു. അതില്‍ പേന കൊണ്ടെഴുതാന്‍ പറ്റില്ല. ഒരു തുള്ളി മഷി വീണാല്‍ ഒരു ഭൂപടം പൊലെ പേജാകെ അതു പടരും. പെന്‍സില്‍ കൊണ്ടുമാത്രമേ അതിലെഴുതാന്‍ പറ്റൂ.

ഇങ്ങനെ പെന്‍സില്‍ കൊണ്ട്‌ , നരച്ച കച്ചിപ്പേപ്പറില്‍ പാഠങ്ങളും നോട്ടുകളും എഴുതിയെടുക്കുന്നവ വര്‍ഷാവസാനമാകുമ്പോഴേക്കും വായിക്കാന്‍ പറ്റാത്തവിധം അവ്യക്തമായി തുടങ്ങും. മണ്ണെണ്ണ വിളക്കിന്റേയും സന്ധ്യക്കു കൊളുത്തിയ നിലവിളക്കിന്റേയും വെളിച്ചത്തില്‍ അതു വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയ പരീക്ഷാക്കാലം എങ്ങനെ മറക്കും?

ക്ലാസ്സില്‍ 'രചനബുക്ക്' എന്ന ഒരു ബുക്കുണ്ടായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്കതുണ്ടോ എന്നറിയില്ല. അതു നല്ല ബുക്കായിരിക്കണം, 120 പേജെങ്കിലും കുറഞ്ഞതുണ്ടായിരിക്കണം, ബ്രൌണ്‍ പേപ്പറിട്ടു പൊതിഞ്ഞതായിരിക്കണം. ഈ ബുക്കില്ലാത്തതിന്റെ പേരില്‍ അമ്മയോടു ദേഷ്യപ്പെട്ടതും കരഞ്ഞതും അമ്മ പറഞ്ഞതനുസരിക്കാതെ, സ്‌കൂളില്‍ പോകാതിരുന്നതും ഓര്‍ക്കുമ്പോള്‍ മറ്റു കുട്ടികളുടെ മുന്നില്‍ അപമാനിതനാകുന്നത്‌ ആവര്‍ത്തിക്കാതിരിക്കാനായിരുന്നു സ്‌കൂളില്‍ പോകാതിരുന്നത്, അമ്മയോടുള്ള വാശി ആയിരുന്നില്ല എന്നുള്ളതെന്റെ അമ്മ അറിഞ്ഞിരുന്നില്ല..തീര്‍ച്ച.

അവസാനം അടുക്കളയില്‍ കുടത്തില്‍ കരുതിയിരുന്ന പുളിയില്‍ നിന്നും കുറെയേറെ പുളിയെടുത്തു ഉരുട്ടി കടലാസില്‍ പൊതിഞ്ഞു അത്‌ അടുത്തുള്ള പലചരക്കുകടയില്‍ കൊണ്ടുപോയി വിറ്റിട്ടു ബുക്ക് വാങ്ങാന്‍ അമ്മ തന്നു വിട്ടു. ധനു-മകര മാസക്കാലങ്ങളില്‍ പൊഴിഞ്ഞുവീണു കിട്ടുന്ന വാളന്‍പുളി ഉണക്കി കുരുകുത്തി ഉപ്പിട്ട്‌ ചീനഭരണിയില്‍ അമ്മ സൂക്ഷിച്ചുവെക്കാറുണ്ട്. അതില്‍ നിന്നുമെടുത്താണ്‌ വില്‍ക്കാനായി എന്നെ ഏല്പ്പിച്ചത്‌. രചന ബുക്ക്‌ വാങ്ങാന്‍. അമ്മേ, നീയത്ര ധന്യ.

മാതൃത്വത്തിന്റെ മാഹാത്മ്യം എത്ര വര്‍ണ്ണിച്ചാലാണ്‌ മതിയാവുക. കരിയില കത്തുന്ന അടുപ്പിന്റെ മുന്നില്‍ വെച്ചും, മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ മുന്നില്‍ വെച്ചും, അക്ഷരമാണ്‌ ശക്തി എന്നു പറഞ്ഞു തന്ന അമ്മ. ഇനി ഒരു ജന്‍മമുണ്ടെങ്കില്‍ ഹൃദയം കൊണ്ടും സ്‌നേഹം കൊണ്ടും എന്നും സമ്പന്നയായിരുന്ന എന്റെ അമ്മയുടെ മകനായി തന്നെ ജനിക്കണം..അതിനു എന്തു സുകൃതമാണിനി ചെയ്യേണ്ടത്?

NB: വയലാറിന്റെ ആ വരികള്‍ ...കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ.. കാണപ്പെടുന്നതാം ദൈവമല്ലേ?.....

Friday, May 2, 2008

ഓര്‍മ്മകള്‍ പെയ്യുന്നതിങ്ങനെ..

ഈ പ്രകൃതിയില്‍ ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്നത്‌ മഴ ആണ്‌. മഴയുടെ സൌന്ദര്യത്തോളം പ്രകീര്‍ത്തിക്കപ്പെടേണ്ടതായി ലോകത്തു വേറെ ഒന്നുമില്ലാ എന്നു വിശ്വസിക്കുന്നു ഞാന്‍. ഇതെന്റെ മാത്രം വിശ്വാസമായിരിക്കാം. പാവപ്പെട്ടവന്റെ വീട്ടില്‍ ദുരിതങ്ങളുടേയും വിശപ്പിന്റേയും കാലമാണ്‌ മഴക്കാലം. സമ്പന്നര്‍ക്ക്‌ പ്രകൃതി സൃഷ്ടിക്കുന്ന അസൌകര്യമാണീ മഴ. അനസ്യൂതം തുടരുന്നുപോന്ന ജീവിതക്രിയകള്‍ക്ക്‌ ഭംഗുരം സൃഷ്ടിക്കുന്ന അനവസരത്തിലെ അതിഥിയാണ്‌ മഴ അവര്‍ക്ക്‌.

മഴക്കാലം എന്റെ ബാല്യത്തില്‍ ദുരിതങ്ങള്‍ മാത്രമായിരുന്നു. മഴയില്‍ കുടയും ചൂടി സ്‌കൂളില്‍ പോകാന്‍ എനിക്കു കൊതി ആയിരുന്നു. എനിക്ക്‌ ഒരിക്കലും ഒരു കുട ഇല്ലായിരുന്നു. ഒരു കുട വാങ്ങാന്‍ കാശില്ലായിരുന്നു ഇന്നു ഞാന്‍ എഴുതിയാല്‍ ഒരു തലമുറ എന്നെ പുച്ഛിച്ചേക്കാം. പക്ഷേ ഇതൊരു സത്യമാണ്‌. ഒരു തീപ്പെട്ടിക്കു കാശില്ലാത്തവര്‍ക്ക്‌ കുട ഒരു ലക്ഷ്വറി വസ്തുവല്ലേ?

വാഴയുടെ ഇല, വെട്ടുചേമ്പിന്റെ ഇല, പ്ലാസ്റ്റിക് കൂടുകള്‍ എന്നിവ മുറിച്ച്‌ തലക്കുമീതേ ഒരു കൈകൊണ്ടു പിടിച്ച്‌ ഒരു കൈകൊണ്ട് പുസ്തകങ്ങളും പിടിച്ച്‌ ഓടിയും നടന്നുമൊക്കെയായിരുന്നു സ്‌കൂളില്‍ പോയിരുന്നത്‌.

സ്‌കൂള്‍ വീടിനു കുറച്ചടുത്തായിരുന്നതുകൊണ്ട്‌ ചെറിയ ആശ്വാസമുണ്ടായിരുന്നു. നല്ല മഴയുള്ള സമയത്ത്‌ സ്‌കൂളില്‍ ബെല്ലടിക്കുന്ന നേരം വരെ മഴ തോരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ വീട്ടില്‍ തന്നെ നില്‍ക്കും. പിന്നെ നനഞ്ഞൊലിച്ച്‌ ഒരോട്ടമാണ്‌. വീടിനു മുന്നിലുള്ള ഇടറോഡിലൂടെ. ഗ്രാവല്‍ ഇടാത്ത, ടാര്‍ ഇടാത്ത മണ്‍പാത. മഴയത്ത്‌ മഴവെള്ളത്തിന്റെ ഉറവകള്‍ കുമിളകളായി മുകളിലേക്കു പൊന്തിവരുന്ന ചതുപ്പു മണ്ണുള്ള ഇടവഴി. നല്ല മഴ സമയത്ത്‌ വീടിന്റെ പടിഞ്ഞാറോട്ട്‌ ആരെങ്കിലും കുടയും ചൂടി പോകുന്നുണ്ടൊ എന്ന്‌ അമ്മ നോക്കും. ആരെങ്കിലുമുണ്ടെങ്കില്‍ എന്നെ സ്‌കൂളിന്റെ പടിവരെ ഒന്നെത്തിക്കാന്‍ അമ്മ അവരോട്‌ അപേക്ഷിക്കും.

സ്വന്തമായി വസ്തുവില്ലാത്ത ഞങ്ങള്‍ക്ക്‌ അന്യന്റെ വാഴയിലയോ വെട്ടുചേമ്പിന്റെ ഇലയോ എപ്പോഴും വെട്ടാന്‍ കഴിയില്ലല്ലോ. ചൂടാന്‍ ഒരു ഇല പോലുമില്ലാതെ വരുമ്പോള്‍ സ്വന്തം മുണ്ടിന്റെ മടിയുടെ കോന്തല കൊണ്ട്‌ എന്റെ തലയും ചൂടി, എന്റെ പുസ്തകം മടിക്കുത്തിലും തിരുകി സ്വയം മഴയില്‍ നനഞ്ഞ്‌ അമ്മ എന്നെ സ്‌കൂള്‍ പടിക്കല്‍ വരെ കൊണ്ടാക്കും. സ്വയം നനഞ്ഞൊലിക്കുമ്പോഴും മകനെ മുണ്ടിന്റെ കോന്തലക്കുള്ളില്‍ സൂക്ഷിച്ച മാതൃത്വത്തിന്റെ മമതയും, മാഹാത്മ്യവും ഏതു വരികളിലൂടെയാണ്‌ വിവരിച്ചെഴുതാനാവുക.

കുട ചൂടാനുള്ളതിനേക്കാളേറെ വലിയ ഒരു മോഹമായിരുന്നു ഒരു ചെരിപ്പു ധരിച്ചു സ്‌കൂളില്‍ പോകാന്‍. ഈ ആഗ്രഹം അറിയച്ചപ്പോഴൊക്കെ 'അതിനൊന്നും നമുക്കു കഴിവില്ല മോനേ' എന്നു വേദനയോടെ അമ്മ പറയുമ്പോള്‍ ആ ആഗ്രഹത്തെ ഞാന്‍ കുഴിച്ചുമൂടിയതല്ലാതെ എന്തുകൊണ്ട്‌ എന്നു അമ്മയോട്‌ ചോദിച്ചിട്ടില്ല. കാരണം വിശപ്പിനേക്കാള്‍ വലുതായിരുന്നില്ലാ ആ മോഹം എന്ന തിരിച്ചറിവു എനിക്കുണ്ടായിരുന്നു. അര്‍ഹതയില്ലാത്തതൊന്നും ആഗ്രഹിക്കരുതെന്ന അമ്മയുടെ ആദ്യപാഠം.

മഴക്കാലത്ത്‌ നനഞ്ഞ നിക്കറിട്ടു മാത്രമേ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടുള്ളൂ. കാരണം എനിക്കു ഒരു നിക്കര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നനച്ചിടുന്ന നിക്കര്‍ പിറ്റേന്ന് രാവിലത്തേക്ക്‌ ഉണങ്ങാറുണ്ടാവില്ല. പലപ്പോഴും തലേ ദിവസം രാത്രിയില്‍ കഞ്ഞിവെക്കുമ്പോള്‍ അടുപ്പിന്റെ മുകളിലുള്ള 'ഭരണത്ത്‌' ഉണങ്ങാന്‍ വെച്ചിരിക്കുന്ന തൊണ്ടിന്റേയും മടലിന്റേയും ഒപ്പം എന്റെ നിക്കര്‍ അടുപ്പിലെ പുകയുടെ ചൂടില്‍ അമ്മ ഉണക്കിയിരുന്നു. ചിലപ്പോള്‍ നിക്കര്‍ ചെറ്റപ്പുരയുടെ ചെറ്റയില്‍ ഉടക്കി നിര്‍ത്തി മുറം കൊണ്ടു വീശിയും അമ്മ ഉണക്കിയിരുന്നു.

അങ്ങനെ മകനെ സ്‌കൂളിലയച്ച അമ്മയുടെ ആര്‍ജ്ജവമാണ്‌ ഇന്ന്‌ ഇതെഴുതാന്‍ എന്നെ പ്രാപ്തനാക്കിയത്‌ എന്ന തിരിച്ചറിവില്‍ ഞാന്‍ എന്റെ അമ്മയുടെ കാലുകളില്‍ വീണ്‌ ഒന്നു നമസ്‌കരിച്ചോട്ടെ.

(ഉറച്ചു പെയ്യുന്ന മഴയില്‍ തൂവാനത്തുള്ളികളെ താലോലിച്ച്‌ അമ്മയുണ്ടാക്കിത്തരുന്ന മധുരമില്ലാത്ത കട്ടന്‍ചായ കുടിച്ച്‌ അച്ഛന്റെ പഴയ ചാരുകസാരയില്‍ ഒന്നു കിടക്കാന്‍ ഇനി ഒരു അവസരമുണ്ടാവില്ലായെന്നും, മഴയത്ത്‌ ആടിയുലയുന്ന മരങ്ങളെ നോക്കി അതിന്റെ ശിഖരങ്ങളിലൂടെ പുക പോലെ പെയ്തിറങ്ങുന്ന മഴയെ നോക്കി അമ്മയുടെ മടിയില്‍ കിടന്ന നാളുകളിലേക്ക്‌ എനിക്കൊരു മടക്കയാത്ര ഇല്ലായെന്നുമുള്ള തിരിച്ചറിവില്‍ ഇന്നു ഞാന്‍ എന്നെ തളച്ചിടുന്നു. കാലം നമ്മളെ എല്ലാവരേയും വലിച്ചുകോണ്ടുപോവുകയല്ലേ...)

Saturday, April 5, 2008

തീക്കനല്‍ ഇരന്നവന്‍

ഒരു ദരിദ്രകാണ്ഡത്തിലേക്കാണ്‌ നിങ്ങളെ കൂട്ടുന്നത്. ഒരു പക്ഷേ എന്നെപ്പോലെ ദാരിദ്ര്യം അനുഭവിച്ചവര്‍ നിങ്ങളുടെയിടയിലുണ്ടാവില്ല. ആ ഒരു ഉറപ്പാണ്‌ എതെഴുതാന്‍ എനിക്കുള്ള ചോദന.

ആദ്യം അമ്മയില്‍ നിന്നു തുടങ്ങട്ടെ. അമ്മയില്‍നിന്നല്ലാതെ എന്തില്‍ നിന്നാണ്‌ മനുഷ്യന്‍ തുടങ്ങുക അല്ലേ?

പ്രതിസന്ധികളില്‍ അറിയാതെ പകര്‍ന്നുകിട്ടാറുള്ള ഒരു കരുത്തിന്റെ ഉറവിടം തേടിച്ചെല്ലുമ്പോള്‍ ഉടുമുണ്ടിന്റെ മടിക്കുത്തില്‍ ഇരുനാഴി അരിയും, തോളില്‍ കരിപിടിച്ച ഒരു അലൂമിനിയക്കലം നിറയെ വെള്ളവും മറുകൈയില്‍ തേങ്ങാത്തൊണ്ടില്‍ ഒരു നുള്ളു തീക്കനലുമായി അന്യവീട്ടിലെ അടുക്കളപ്പണി കഴിഞ്ഞു വരുന്ന അമ്മയെ ഞാന്‍ കാണും. ആവര്‍ത്തനങ്ങളിലൂടെ വിരസമാകാത്ത ആ കാഴ്ചയില്‍ എന്റെ സ്വത്വത്തിന്റെ ബലിരോദനം കേള്‍ക്കും. ആ വിലാപം നിത്യം എന്നിലെ എന്നെ വിളിച്ചുണര്‍ത്തിക്കൊണ്ടിരിക്കുന്നു. ദേ ഇപ്പോളെന്നപോലെ.

പണക്കാരായ ഒരു നായര്‍ വീട്ടിലെ അടുക്കളപ്പണി ചെയ്തിരുന്ന ഒരു ദരിദ്ര നായര്‍ സ്ത്രീയായിരുന്നു അമ്മ. അതേ വീട്ടിലും, മറ്റു പണക്കാരുടെ വീടുകളിലും, ബ്രാഹ്മണ ഇല്ലങ്ങളിലും കൂലിവേല ചെയ്യുന്ന കൂലിപ്പണിക്കാരനായിരുന്നു അച്ഛന്‍.

പത്തു വയസ്സു മുതല്‍ അമ്മ ആ വീട്ടിലെ വേലക്കാരിയായിരുന്നു. വിവാഹം കഴിഞ്ഞും, മക്കളുണ്ടായിട്ടും അമ്മ ആ ജോലി തന്നെ തുടര്‍ന്നു. ഗതികേടുകൊണ്ടു തന്നെ.

ഇതേ വീട്ടുകാരുടെ വസ്തുവില്‍ വടക്കേയറ്റത്തോടു ചേര്‍ന്നുള്ള കാവിന്റേയും കുളത്തിന്റേയും അരികില്‍ ഒരു ചെറിയ ചെറ്റപ്പുരയായിരുന്നു എന്റെ വീട്‌. അമ്മയുടെ നാളിതുവരെയുള്ള സത്യസന്ധതക്കു കനിഞ്ഞു കിട്ടിയ ഔദാര്യം. താത്കാലികമായി താമസിക്കനൊരു കൂര

വെളുപ്പിനെ അഞ്ചു മണിക്കുണര്‍ന്ന്‌ വലിയ ആ വീടിന്റെ മുറ്റവും പിന്നാംതൊടികളും തൂത്തു വൃത്തിയാക്കണം, അവരുടെ വീട്ടിലെ എല്ലാ എച്ചില്‍പാത്രങ്ങളും കഴുകി വെക്കണം, അവര്‍ക്കുള്ള പ്രഭാതഭക്ഷണം തയ്യാറാക്കണം, അവിടുത്തെ എല്ലാവരുടേയും തുണികള്‍ അലക്കുകല്ലിലോ കുളക്കടവിലോ കൊണ്ടുപോയി അലക്കിയിടണം. അവിടുത്തേക്കുള്ള നെല്ലു പുഴുങ്ങണം. അതിനു വേണ്ടി കരിയില സംഭരിക്കണം. ആ വീട്ടിലുള്ളവര്‍ക്കെല്ലാം കുളിക്കാനുള്ള വെള്ളം ആഴമേറിയ കിണറില്‍നിന്നും കോരിയെടുക്കണം. ഇതിനിടയില്‍ കടയില്‍ പോകണം, മീന്‍ വെട്ടണം, പച്ചക്കറികള്‍ നുറുക്കണം, കറികള്‍ക്കരച്ചു കൊടുക്കണം. അടുപ്പിലെ തീ നോക്കണം. ഇതെല്ലാം ഓടിനടന്നു ചെയ്യുന്ന അമ്മയെ ഞാന്‍ നോക്കി നിന്നിരുന്നു. വിശപ്പ്‌ എരിപൊരി കൊള്ളിക്കുന്ന ഒരു വയറുമായാണ്‌ ഇതെല്ലാം ചെയ്തിരുന്നതെന്ന്‌ എനിക്കു ഒരുപാട്‌ വളര്‍ന്നതിനു ശേഷമാണ്‌ മനസ്സിലായത്‌.

രാവിലെ കുറച്ചു കഞ്ഞി. ഇതു മാത്രമായിരുന്നു ഇത്രയും പണിക്കു അമ്മക്കു കിട്ടുന്ന ഏക പ്രതിഫലം. അവിടെനിന്നും രാവിലെ കിട്ടുന്ന കഞ്ഞി ഒരു ചരുവത്തിലാക്കി വടക്കേ മൂലയിലെ ചെറ്റക്കുടിലില്‍ വിശന്നിരിക്കുന്ന മൂന്നു കുഞ്ഞുങ്ങള്‍ക്കുമായി അമ്മ കൊണ്ടുവന്നിരുന്നു. അമ്മയുടെ വരവും കാത്ത്‌ വിശപ്പോടെ ആറു കണ്ണുകള്‍ തെക്കോട്ടു നോക്കിയിരിപ്പായിരുന്നു. ഞങ്ങള്‍ക്ക്‌ കഞ്ഞി പകര്‍ന്നുതന്നിട്ട്‌ പച്ചവെള്ളം കുടിച്ച്‌ അമ്മ അടുത്ത ജോലിക്കായി തെക്കോട്ടു നടന്നുപോകുമ്പോള്‍ ഇനിയും കഞ്ഞി കൊണ്ടുവരാന്‍ പോകുകയായിരിക്കുമെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്‌.

ഒരു തെങ്ങിനെ രണ്ടായി പിളര്‍ന്ന് കുറുകെ ഒരു കഴുക്കോലു വെച്ച്‌ ഓല മേഞ്ഞ്‌ നാലുവശവും പകുതി മണ്ണുകൊണ്ടും പകുതി ഓല കൊണ്ടും കുത്തിമുറുക്കിയ കൂര. അതിനെ രണ്ടായി പകുത്ത്‌ ഒരു ഭാഗം അടുക്കളയായി ഉപയോഗിക്കുന്നു. ഇതായിരുന്നു എന്റെ വീട്.

കര്‍ക്കിടകത്തിലെ മഴക്കു മുന്‍പേ ഒരിക്കലും കെട്ടിമേയാന്‍ കഴിയാതിരുന്ന വീട്ടില്‍ രാത്രിയില്‍ മഴ പെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ കലവും ചരുവവും ചാക്കുതുണിയുമിട്ടു അമ്മ ഞങ്ങളെ ഉറക്കത്തില്‍ നിന്നും ഉണരാതെ കാത്തിരുന്നു.

കുടിക്കാനുള്ള വെള്ളം അമ്മ പണിയെടുക്കുന്ന വീട്ടിലെ കിണറില്‍ നിന്നും കൊണ്ടുവരണം. വൈകിട്ടു അവിടുത്തെ പണി കഴിഞ്ഞുവരുമ്പോള്‍ വലിയ ഒരു കലത്തില്‍ വെള്ളവുമായായിരിക്കും അമ്മ വരുന്നത്‌. ഇന്ന്‌ ഈ പ്രായത്തിലും അത്രയും വലിയ ഒരു കലം വെള്ളം ഒറ്റക്ക്‌ എനിക്കു ചുമക്കാന്‍ കഴിയില്ലാ എന്ന തിരിച്ചറിവില്‍ ഞാന്‍ എന്റമ്മയെ ഒന്നോര്‍ത്തുകൊള്ളട്ടെ.

പലപ്പോഴും വീട്ടിലെ അടുപ്പിലെരിക്കാന്‍ തീയുണ്ടാകില്ല. തലേന്നു രാത്രിയില്‍ എപ്പോഴോ അണഞുപോയ ആ അടുപ്പില്‍ പിറ്റേദിവസം സന്ധ്യ വരെ എങ്ങനെ തീയുണ്ടാകാന്‍? വയറിലെരിയുന്ന തീ കൊണ്ട് അടുപ്പെരിയുമോ?

രാത്രിയില്‍ അച്ചന്‍ പണി കഴിഞ്ഞു വന്ന്‌ റേഷന്‍കടയില്‍ നിന്നും അരി വാങ്ങി വരുമ്പോഴേക്കും അടുപ്പിലെരിക്കാന്‍ തീയുണ്ടാകാറില്ല. പലപ്പോഴും അമ്മ തെക്കേവീട്ടില്‍ നിന്നും വൈകിട്ടു വരുമ്പോള്‍ തേങ്ങാത്തൊണ്ടില്‍ തീക്കനലുമായായിരിക്കും വരിക. അച്ചന്‍ റേഷന്‍ കടയില്‍ നിന്നും വരാന്‍ താമസിക്കുമ്പോള്‍, അച്ഛനെ കാണാത്തതിനേക്കാള്‍ തൊണ്ടിലെ കനല്‍ കെട്ടുപോകുമല്ലോ എന്നായിരുന്നു അമ്മ ആധിപിടിച്ചിരുന്നത്‌.

അങ്ങനെ തീകെട്ടുപോകുന്ന അവസരങ്ങളിലൊക്കെ അയല്‍ വീട്ടില്‍ ചെന്നു തീ വാങ്ങിവരേണ്ടുന്ന ജോലി എന്റേതായിരുന്നു.

അയലത്തെ വീട്ടുവാതില്‍ക്കലോ, അടുക്കളപ്പടിയിലോ, ഒരു കനല്‍ക്കഷണത്തിനായി ഞാന്‍ കാത്തു നിന്നിരുന്നു. അവരുടെ സൌകര്യത്തിനനുസരിച്ച്‌ തരികയോ, ശകാരിക്കുകയോ ചെയ്തിരുന്നു.

തൊണ്ടില്‍ പുകയുന്ന കനലുമായി വീട്ടിലേക്കോടുമ്പോള്‍ എന്റെ അമ്മയുടെ തിളങ്ങുന്ന മുഖം മാത്രമേ ഓര്‍ത്തിരുന്നുള്ളൂ. അനിയത്തി ഉറങ്ങുന്നതിനു മുന്നേ കഞ്ഞി വേവണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ അമ്മക്കരികിലിരുന്നിരുന്നു. ചിലപ്പോഴൊക്കെ അടുപ്പിലെരിയുന്ന കരിയിലകളിലേക്ക് എന്റെ ശ്വാസത്തെ ഊതിയൊളിപ്പിച്ചു.

ഒരു തീപ്പെട്ടി വാങ്ങാന്‍ കൂടി കാശു തികയാത്ത അവസ്ഥയെ ദാരിദ്ര്യമെന്നു തന്നെയോ പറയേണ്ടത്‌?